Kerala
കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കേസിൽ ഒന്നാം പ്രതിയായ സ്പെഷ്യൽ ഓഫീസർ സന്തോഷ് കുമാറിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.
തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാൽ കൗണ്ടറിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും പ്രതി കോടതിയിൽ വാദിച്ചു. വാദം തള്ളിയ കോടതി, കാഴ്ച പരിമിതിയുള്ള ഒരാൾക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ലഭിച്ചതെന്ന് ചോദിച്ചു. കൗണ്ടറിലെ വിൽപനയിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസർക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
പ്രാഥമിക പരിശോധനയിൽ 13,679 പാക്കറ്റ് നെയ്യുടെ പണം (13,67,900 രൂപ) ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. മൊത്തം തട്ടിപ്പ് ഏകദേശം 35 ലക്ഷം രൂപ വരുമെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമപരമായ ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന പരാതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി.
സത്യപ്രതിജ്ഞാ വാചകങ്ങളിൽ മാറ്റം വരുത്തുകയോ, രാഷ്ട്രീയ നേതാക്കളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നത് ചട്ടലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിവ പ്രകാരം നിശ്ചയിച്ചിട്ടുള്ള സത്യപ്രതിജ്ഞാ മാതൃകയിൽ ഭേദഗതികളോ കൂട്ടിച്ചേർക്കലുകളോ യഥേഷ്ടം വരുത്താൻ ഒരാൾക്കും അവകാശമില്ല.
പരാതികളിൽ നേരിട്ട് തീർപ്പ് കൽപ്പിക്കുന്നതിന് പകരം, വിഷയം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. എല്ലാ കക്ഷികൾക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. നാല് ആഴ്ചയ്ക്കുള്ളിൽ പരാതികളിൽ കമ്മീഷൻ വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ ഔദ്യോഗിക വാചകങ്ങൾക്ക് പകരം ദൈവങ്ങളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. നിശ്ചിത മാതൃകയിലല്ലാതെ സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് അംഗമായി തുടരാനോ വോട്ട് ചെയ്യാനോ അവകാശമില്ലെന്ന് മുൻ ഉത്തരവുകൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം നല്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ എസ്ഐടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കും. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി അപ്പീല്‍ നല്‍കുക.
തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നും എസ്ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്ഐടി വിലയിരുത്തല്‍.
സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിക്കുള്ളതെന്നും വിജിലന്‍സ് കോടതി ജാമ്യവിധിയില്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റ് എന്നാണ് തന്ത്രിയുടെ വാദം.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി മുൻ മന്ത്രി ആന്റണി രാജു. ഹൈക്കാടതിയിലാണ് ആന്റണി രാജു അപ്പീൽ നൽകിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ആന്റണി രാജുവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ ഹർജി.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാൽ ആന്റണി രാജുവിന് എംഎൽഎയായി തിരികെയെത്താമായിരുന്നു.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആന്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. '
Kerala
തൃശൂർ: ഡിജിറ്റൽ റീസർവേക്കായി റവന്യൂ വകുപ്പ് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയെന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
മൂന്നാഴ്ചയ്ക്കകം വിശദാന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ റീസർവേ നടത്താൻ 343 കോടി രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. ഇതിൽ അഴിമതി കണ്ടെത്തിയെന്നാണു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. 168 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയ ഉപകരണങ്ങൾക്കാണ് 343 കോടി ചെലവഴിച്ചത്.
ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുമ്പ് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഉപയോഗശൂന്യമാക്കിയെന്നും മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ഷാജി പരാതി നൽകിയിരുന്നു. പിന്നീട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ പത്രങ്ങളിൽ കൃത്യമായി പരസ്യം നൽകാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നു കണ്ടെത്തി.
എന്നാൽ തുടരന്വേഷണത്തിനു സർക്കാർ തയാറായില്ല. പ്രധാനമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടാകാതായപ്പോഴാണ് ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റീസ് സുമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാമകുമാർ എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
Movies
ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്‍ഡ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിനിമയുടെ പ്രദര്‍ശാനുമതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബച്ചു കുര്യന് തോമസ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും കോടതി നോട്ടീസിന് നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറ്റ് സംസ്ഥാനങ്ങളിലെ അടക്കമുള്ള സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ബോധപൂര്‍വമാണ്.
ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വര്‍ഗീയ ചേരിതിരിവിനും കാരണമാകുമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി.
സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഈ മാസം 27നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും സിനിമയുടെ റിലീസ് അടുത്തിരിക്കുന്നതിനാല്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
Kerala
കൊല്ലം: ശബരിമലയിലെ വിവാദമായ കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പത്മകുമാറിന് ജാമ്യത്തിന് വഴിതുറക്കുന്നത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. 'ദ്വാരപാലക ശിൽപ' നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശം ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിൽ പതിപ്പിച്ചിരിക്കുന്ന സ്വർണപ്പാളികളുടെ ഗുണനിലവാരം പരിശോധിക്കാൻ ജംഷെഡ്പൂരിലെ ലാബിനെ ചുമതലപ്പെടുത്തിയ വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരം സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും.
കൊടിമര നിർമാണത്തിനായി ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ, 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Kerala
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി വിധി. കൊലയാളി സ്വത്തവകാശം നേടുന്നതിനെ കോടതിക്ക് തടയാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വത്തവകാശ നിയമം ഇത്തരം കേസുകളില്‍ ബാധകമല്ല.
നിയമതത്വം ബാധകമാക്കുന്നത് കൊലയാളിയുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സ്വത്തിന് പ്രതിക്ക് അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റീസ് എസ്. ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
1996ലായിരുന്നു ക്രിസ്ത്യന്‍ മതവിശ്വാസികളായ സ്ത്രീയുടെയും പുരുഷന്റെയും വിവാഹം. വിവാഹ ശേഷം ഇവര്‍ ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. 1997ലായിരുന്നു സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു.
ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ ക്ലെയിം ചെയ്തു. എന്നാല്‍ സ്വത്തവകാശം ഭര്‍ത്താവിന് ആണെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും വിധി. ഇതിനെതിരെ സ്ത്രീയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.
Kerala
കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ഒരുമിച്ച് ആവശ്യപ്പെട്ട് നല്കിയ നോട്ടീസ് ജിഎസ്ടി ആക്ടിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഓരോ അസസ്മെന്റ് വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാരിക്ക് പുതിയ നോട്ടീസ് നിയമപരമായി നല്കാന് അധികൃതര്‍ക്ക് തടസമില്ലെന്നും വ്യക്തമാക്കി.
അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി ഒടുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. പരിപാടിക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.
ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളജ് വിദ്യാർഥികളെ സർവേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു.
National
ന്യൂഡൽഹി: വിവിധ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാർക്കെതിരേ 2016 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ 8630 പരാതികൾ ലഭിച്ചതായി കേന്ദ്രസർക്കാർ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് കൈമാറിയ വിവരം കേന്ദ്ര നിയമമന്ത്രാലയമാണു പാർലമെന്റിനെ അറിയിച്ചത്. ജഡ്ജിമാർക്കെതിരായ അഴിമതി, ലൈംഗിക ദുരുപയോഗം, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികളുടെ എണ്ണമാണു കേന്ദ്രസർക്കാർ പുറത്തുവിട്ടത്.
ഡിഎംകെ അംഗത്തിന്റെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് രേഖാമൂലം വിവരം ലോക്സഭയെ അറിയിച്ചത്. എന്നാൽ, ഈ പരാതികൾ സംബന്ധിച്ച് കുറ്റാരോപിതർക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകിയില്ല.
ജഡ്ജിമാർക്കെതിരേ ലഭിക്കുന്ന പരാതികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള സംവിധാനം സുപ്രീംകോടതിയിലുണ്ടോ എന്ന ചോദ്യത്തിനും കേന്ദ്രസർക്കാർ ഉത്തരം നൽകിയില്ല.
പകരം, ജഡ്ജിമാർക്കെതിരായ പരാതികൾ സ്വീകരിക്കാൻ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റീസിന് അധികാരമുണ്ടെന്നു മാത്രമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി. ജഡ്ജിമാർക്കെതിരേ പരാതി ലഭിച്ചാൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ ആഭ്യന്തര അന്വേഷണം നടത്താറാണു പതിവ്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ വൻ അഴിമതി ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ശബരിമലെ സിപിഎം ഭരണസംവിധാനത്തിന്റെ ബലത്തിൽ മോഷണത്തിനും ചൂഷണത്തിനുമായി ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്തു. അയ്യപ്പസംഗമത്തിന്റെ പേരിൽ പണം കവർന്നെടുത്തവരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി നിയമസഭയിൽ സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നാണ് സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മുൻനിർത്തി ദേവസ്വംബോർഡിന്റെ പണം സിപിഎം അപഹരിച്ചിരിക്കുകയാണ്. ഉപകരാർ നൽകിയതിൽ ഉൾപ്പെടെ കൃത്യമായ കണക്കില്ല. സ്പോണ്‍സർഷിപ്പ് സംബന്ധിച്ച അവകാശവാദവും തട്ടിപ്പാണ്.
സ്പോണ്സർ ആരാണെന്നത് ദേവസ്വം വകുപ്പും ബോർഡും വ്യക്തമാക്കണം. വായുവിലെഴുതി കൂട്ടിയ കുറെ മനകണക്കുകൾ മാത്രമാണുള്ളത്. കലാപരിപാടികൾക്ക് ഉൾപ്പെടെ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടിട്ടുണ്ട്.
ശബരിമലയെ തകർക്കുക എന്നത് സിപിഎമ്മിന്റെ നിഗൂഢ അജൻഡയാണ്. ദേവന്റെ സ്വർണം മോഷ്ടിച്ചവർക്ക് എല്ലാ സഹായവും ഒരു മനസ്താപവുമില്ലാതെ നൽകി. ശബരിമലയിൽ നിന്നു മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താനുള്ള ആത്മാർഥത പോലും ഈ സർക്കാരിനില്ല. പകരം അതിലെ പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാനുള്ള അവസരം നൽകുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും ഉപാധിയിൽ പറയുന്നു.
യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
Kerala
കൊച്ചി: കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെത്തി കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ലാമയെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശേരി സ്റ്റേഷനിലെ എസ്എച്ച്ഒയാണ് റിപ്പോര്‍ട്ട് നല്‍കുക. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമ നല്കിയ ഹര്‍ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചണ് പരിഗണിക്കുന്നത്.
ലാമ നെടുമ്പാശേരിയില്‍ വന്നിറങ്ങിയതു മുതല്‍ എല്ലാ ഏജന്‍സികളുടെയും നടപടിക്രമങ്ങളില്‍ തെറ്റുപറ്റിയതായി ഹർജിക്കാരന് ആരോപിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് സ്പെഷല്‍ കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്.
ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്. എന്നാൽ, ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Kerala
കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവച്ചത്.
2019 ഏപ്രില്‍ നാലിന് പുലര്‍ച്ചെ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തില്‍ ഒളിച്ചുകയറിയ പ്രതി കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവതി മരിച്ചു. വിചാരണയ്ക്കുശേഷം തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് പ്രതി നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
ആകെ നാല് പേരുടെ പങ്കാളിത്തത്തിൽ കൂടുതൽ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്ഐടി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കൊടിമരത്തിന്റെ നിർമാണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.
എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.
ശബരിമല ദ്വാരപാലക ശില്പത്തില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരവും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കി.
പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.
Kerala
ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും. മുൻ വർഷങ്ങളിൽ ഒരു മരണവും സിനിമാ താരം ജോജു ജോർജ് അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ സ്ഥലത്താണ് ഓഫ് റോഡ് കാർണിവൽ നടത്താൻ സംഘാടകർ പദ്ധതിയിട്ടിരുന്നത്.
വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെടുകയും ചെയ്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായത്. വേദിമാറ്റി പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രൂപ മാറ്റം വരുത്തി എത്തിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിലായാണ് വാഗമണ്ണിൽ കേരള ഓഫ് റോഡ് കാർണിവൽ - സീസൺ 3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. ഇതേ തുടർന്ന് കാർണിവലിന് എതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും ജില്ലാ കളക്ടർക്കും അടക്കം ലഭിച്ചത്. പരാതി പരിശോധിച്ച ജില്ലാ കളക്ടർ ഉടൻ തന്നെ പരിപാടി നിർത്തി വയ്ക്കാൻ നിർദേശം നൽകി.
തുടർന്നാണ് സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇവിടെ എത്തിയ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ 90 ശതമാനവും രൂപമാറ്റം വരുത്തിയാണ് കൊണ്ടു വന്നിരുന്നതും. വ്യാപകമായ രീതിയിൽ വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി കൂടിയുണ്ടായതോടെ പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു.
എന്നാൽ, ശനിയാഴ്ച അവധി ദിവസം ലക്ഷ്യമിട്ട് പരിപാടി പുനരാരംഭിക്കാൻ സംഘാടകർ ലക്ഷ്യമിട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർ പരിപാടിയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ നിന്നും വാങ്ങി. തുടർന്നാണ് നിയമവിരുദ്ധമായ പരിപാടിയാണെന്നുള്ള കണ്ടെത്തൽ കോടതി നടത്തിയത്. കാർണിവലിന്റെ ഭാഗമായി വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടും എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ അടക്കം പരാതിക്കാർ സമീപിച്ചത്.
Kerala
കൊച്ചി: എൻഡിപിഎസ് നിയമപ്രകാരം വാണിജ്യ അളവിൽ മയക്കുമരുന്ന് കൈവശം വെച്ച കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കർശന നിലപാടുമായി ഹൈക്കോടതി. ഇത്തരം കേസുകളിൽ എൻഡിപിഎസ് നിയമത്തിലെ 37-ാം വകുപ്പ് അനുശാസിക്കുന്ന കർശനമായ വ്യവസ്ഥകൾ പാലിക്കാതെ കോടതികൾ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം നൽകരുതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു.
മയക്കുമരുന്ന് കേസുകളിൽ വാണിജ്യ അളവ് ഉൾപ്പെടുമ്പോൾ ജാമ്യം അനുവദിക്കുന്നതിന് നിയമം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ ഉണ്ടാവുകയും, ജാമ്യത്തിലിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമേ ജാമ്യം നൽകാവൂ.
ഒരു ലഹരിക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. വാണിജ്യ അളവ് ഉൾപ്പെട്ട കേസുകളിൽ സെക്ഷൻ 37-ലെ വ്യവസ്ഥകൾ മറികടന്നുകൊണ്ട് ഉദാരമായ സമീപനം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നതിന് മുൻപ് പ്രോസിക്യൂഷന്റെ വാദം കേൾക്കണമെന്നത് നിർബന്ധമാണെന്നും, നിയമത്തിലെ ഇരട്ട വ്യവസ്ഥകൾ പാലിക്കപ്പെടണമെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തുകൾ കണക്കിലെടുത്ത്, നിയമം അനുശാസിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടരുതെന്ന് കോടതി ഉത്തരവിൽ ഊന്നിപ്പറഞ്ഞു.
Kerala
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കാസർഗോഡ് കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തെരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസർഗോഡ് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.
സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കാത്തതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.
Kerala
കൊച്ചി: അതീവ അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറിൽനിന്നു താമസം മാറാൻ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിന് നൽകാനുള്ള കുടിശിക വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദേശം നൽകി.
സിബി ജോർജിന് നൽകാനുള്ള ബാക്കി മൂന്ന് മാസത്തെ വാടകയും (മാസം 35,000 രൂപ വീതം), വീട് മാറുന്നതിനുള്ള 30,000 രൂപയും ഉടൻ കൈമാറണം. കോടതി നിർദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റീസ് കെ. നടരാജൻ, ജസ്റ്റീസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണം ലഭിക്കാൻ കാത്തുനിൽക്കാതെ ജീവന് ഭീഷണിയായ കെട്ടിടത്തിൽനിന്ന് ഉടൻ താമസം മാറ്റണമെന്ന് കോടതി സിബി ജോർജിനോട് ആവശ്യപ്പെട്ടു.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമിച്ച സി-ടവർ ഏഴ് വർഷം മുൻപാണ് ഉടമകൾക്ക് കൈമാറിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ കെട്ടിടം അതീവ ദുർബലമായി. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്നും അടിയന്തരമായി ഒഴിപ്പിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു.
എല്ലാ താമസക്കാർക്കും വാടക നൽകാൻ സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടിരുന്നെങ്കിലും എഡബ്ല്യൂഎച്ച്ഒ അതിൽ വീഴ്ച വരുത്തി. കളക്ടർ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ ഇവർ തയാറായിരുന്നില്ല. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറിലെ താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമിച്ചു നൽകാനുള്ള ചുമതല. പുതിയ കെട്ടിടം കൈമാറുന്നത് വരെയുള്ള വാടക നൽകാനുള്ള പൂർണ ഉത്തരവാദിത്വം എഡബ്ല്യൂഎച്ച്ഒയ്ക്കാണ്. ഈ നടപടികൾ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. 42 വർഷം മുമ്പുള്ള കൊലക്കേസിലാണ് പ്രതി ധനീറാമിനെ കോടതി വെറുതെവിട്ടത്. ഇപ്പോൾ 100 വയസുള്ള പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസവും ചൂണ്ടിക്കാട്ടിയുമാണ് വെറുതെവിട്ടത്.
ജസ്റ്റീസുമാരായ ചന്ദ്രധാരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ തുടരുകയായിരുന്നു.
Kerala
കൊച്ചി: തടവുകാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.
ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560 രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക.
National
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. അതിസങ്കീർണ കേസായതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
ഈ ഹർജികളിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേൽനോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
NRI
ബംഗളൂരു: സംസ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി. വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനും കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലുള്ള അഗ്രിഗേറ്റര്‍മാര്‍ക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളായ ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ അഗ്രിഗേറ്ററുകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവര്‍ അധ്യക്ഷരായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാവാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. വാഹന രജിസ്ട്രേഷനും പെര്‍മിറ്റ് നല്‍കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം.
എന്നാല്‍, മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി ഓടിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇത് നിഷേധിക്കാന്‍ പാടില്ല. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിയമപരമായി ആവശ്യമായ വ്യവസ്ഥകള്‍ പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുത്താം.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 74(2) പ്രകാരം, നിലവിലുള്ള അഗ്രിഗേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമപരമായ അവ്യക്തതകള്‍ക്ക് വ്യക്തത നല്‍കുന്നതാണ് വിധിയെന്ന് കര്‍ണാടക ബൈക്ക് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന് (ബിടിഎ) വ്യക്തമാക്കി.
ആറ് ലക്ഷത്തോളം ബൈക്ക് ടാക്സി റൈഡര്‍മാരുടെ ഉപജീവനാവകാശം ഉറപ്പാക്കിയ ചരിത്രപരമായ ഹൈക്കോടതി വിധിയാണ് ഇതെന്നും ബിടിഎ അഭിപ്രായപ്പെട്ടു.
Kerala
കൊച്ചി: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അജിത് കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് ലോക്കൽ പോലീസിൽ നിന്ന് മാറ്റി സിബിഐയോ, ക്രൈംബ്രാഞ്ചോ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഹർജിയിൽ പറയുന്നു.
വസ്തുതകൾ പരിശോധിക്കാതെ വീഡിയോ പ്രചരിപ്പിച്ചത് ദീപക്കിനെ പൊതുമധ്യത്തിൽ അപമാനിക്കാനും സ്വഭാവഹത്യ നടത്താനും കാരണമായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്തവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നടപടി വേണമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടാതെ സൂക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഷിംജിതയ്ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് മെൻസ് അസോസിയേഷന്റെ നിലപാട്. നിലവിൽ ഷിംജിതയ്ക്ക് എതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി പത്തിന് കോടതി ഹർജി പരിഗണിക്കും.
Kerala
കൊച്ചി: പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചത്.
ചടങ്ങ് തടസപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ പറയുന്നു.
ജനുവരി 26ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു.
തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ചതായും ഹർജിയിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് കോടതിയെ സമീപിച്ചത്.
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് പൾസർ സുനി അപ്പീലിൽ പറയുന്നു.
ഫോൺ ഇതുവരെ കണ്ടെത്തതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി ഹർജിയിൽ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.
Kerala
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
കേസിന് ആസ്പദമായ ലൈംഗികാതിക്രമം ഉദ്യോഗസ്ഥയ്ക്കെതിരേ 1999 ഫെബ്രുവരി 27ന് ഉണ്ടായി എന്നാണ് ആരോപണം. കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങാൻനേരം മോശമായി പെരുമാറി എന്നുമാണ് പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ നീലലോഹിതദാസൻ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഇതിനെതിരേ നൽകിയ അപ്പീലിൽ ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരേയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. എസ്ഐടിയെ നിരീക്ഷിക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും കോടതിയാണ്.
നിയമസഭ കവാടത്തിലാണെങ്കിലും പ്രതിപക്ഷം നടത്തുന്ന സമരം ഹൈക്കോടതിക്ക് എതിരായ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ ആലപ്പുഴയിലെ റവന്യൂ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസില്‍ദാറായിരുന്ന പി.ഡി. സുധി, ആലപ്പുഴ കളക്ടറേറ്റിലെ ജൂണിയര്‍ സൂപ്രണ്ട് എസ്. സുഭാഷ് എന്നിവര്‍ക്കെതിരേ ആലപ്പുഴ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവരും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് വസ്തു പതിച്ചുലഭിക്കാന് കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അപേക്ഷകനായിരുന്ന തലവടി സ്വദേശി നല്കിയ പരാതിയിലായിരുന്നു കേസ്.
ഹര്‍ജിക്കാരെ കൈയോടെ കുടുക്കി പിടികൂടാനുള്ള വിജിലന്‍സിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു. അതേസമയം കോഴ ആരോപണത്തിന് മുമ്പേതന്നെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായി കോടതി വിലയിരുത്തി.
National
ബംഗളൂരു: കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എന്നാൽ ബൈക്ക് ടാക്സി സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
ബൈക്ക് ടാക്സി കമ്പനികളായ റാപ്പിഡോ, യൂബര്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചത് ശരിയല്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് നിരീക്ഷിച്ചു.
സുരക്ഷാ പ്രശ്നങ്ങളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ നിരോധിച്ചിരുന്നത്. എന്നാൽ, സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തണമെന്നും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായിക്കുമെന്നും കോടതി പറഞ്ഞു.
ബൈക്ക് ടാക്സി ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുക, വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കശുവണ്ടി വ്യവസായി കൊല്ലം സ്വദേശി അനീഷ് ബാബുവിനെ കോഴക്കേസില്‍ തെളിവെടുക്കുന്നതിനായി വിട്ടുകിട്ടാന്‍ വിജിലന്‍സിന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി. ഇഡി കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന അനീഷിനെ വിട്ടുകിട്ടാന്‍ കള്ളപ്പണക്കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പത്തു ദിവസത്തിനകം അപേക്ഷ നല്‍കാനാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിര്‍ദേശിച്ചത്.
അപേക്ഷ ലഭിച്ചാല്‍ പ്രത്യേക കോടതി അത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇഡിക്കെതിരായ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അനീഷ് ബാബു നല്കിയ ഹര്ജിഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്ജിക്കാരന് വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു.
മത്സരം അടിയന്തരമായി റദ്ദാക്കണമെന്നും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതരെ വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും.
Kerala
കൊച്ചി: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം പ്രത്യേക സത്യവാങ്മൂലവും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. രാഹുലിന് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജനുവരി 11നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുകയാണ്.
Kerala
കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്താമെന്ന് ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കും.
എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.
അതിനാല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനു തുല്യമായ കണക്കാക്കുമെന്ന് ജസ്റ്റീസ് വി.എം.ശ്യാം കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നിർദേശം നൽകി.
പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ചൊവ്വാഴ്ച ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കി.
വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
District News
വെള്ളരിക്കുണ്ട്: കാർഷിക ഗ്രാമവികസന ബാങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കു കീഴിൽ മാർച്ച് ഒന്നിന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവായി.
നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് സഹകരണ വകുപ്പ് ചുമതലയേല്പിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആവശ്യപ്രകാരം സിപിഎം കേന്ദ്രമായ കോടോത്ത് വച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.
നിലവിലുള്ള ഭരണസമിതി മുന്നോട്ടു വയ്ക്കുന്ന സ്ഥലത്ത് വച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇതോടെ നേരത്തേ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അവിശ്വാസത്തിലൂടെ പുറത്തായ സെബാസ്റ്റ്യൻ പതാലിയുടെ സഹായത്തോടെ ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിലവിലെ ഭരണസമിതി അംഗങ്ങളുടെ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഉത്തരവ്. ബാങ്കിൽ തത്സ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് മറികടന്നാണ് സഹകരണവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണമേല്പിച്ചതെന്ന് അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് നീതിപൂർവകമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് നടപടികളുടെ വീഡിയോ ചിത്രീകരണം നടത്താനും നിർദേശിച്ചു.
Kerala
കൊച്ചി : ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ വനിതാ ഡോക്ടര്‍ക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച കോഴിക്കോട് വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി ഡോക്ടറെ വെറുതെ വിട്ടു.
വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്തു കേസിലെ പ്രതിയായിരുന്ന ഡോക്ടര്‍, അഡ്വ. കെ.എ. ജലീല്‍ മുഖേന സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വിധി.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ശസ്ത്രകിയയ്ക്കുവേണ്ടി വന്ന കോഴിക്കോട് സ്വദേശിനി ആമിന ബീവിയില്‍നിന്ന് 1000 രൂപ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. രമ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2007 ഒക്ടോബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നിര്‍ദേശാനുസരണം കൈക്കൂലി കൊടുക്കുമ്പോള്‍ കെണിയൊരുക്കി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
Kerala
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്നും നടപടികൾ ഹൈക്കോടതിയുടെ അറിവോടെയെന്നും റിപ്പോർട്ട്. എല്ലാം നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നത്.
2017 മാർച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമാണ പ്രവൃത്തി മാതൃകാപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടില്‍ പറയുന്നത്.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാചിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ്.
സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നു.സ്വര്‍ണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം മാറ്റിയതിലേയ്ക്കും വാജിവാഹനം തന്ത്രിക്ക് കൊടുത്തതിലേയ്ക്കും എസ്ഐടി അന്വേഷണം നീങ്ങിയത്. വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്‍ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന്‍ മാറ്റി.
സര്‍ക്കാരിന്റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്‍ഥിയായ എസ്. അക്ഷയ് കൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
Kerala
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെഎസ്ഐടിഎല്‍) വരുമാനം ഓഡിറ്റ് ചെയ്യാനുള്ള സോഫ്റ്റ്വേര്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം പദ്ധതിക്കുള്ള റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ തയാറാക്കും. തുടര്‍ന്ന് നടത്തിപ്പ് ഏജന്‍സിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ഏപ്രില്‍ 30നകം ഈ ഘട്ടം പൂര്‍ത്തിയാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
നേരത്തേ ദേവസ്വം വൗച്ചറുകളിലും നിലയ്ക്കലിലെ പെട്രോള്‍ പമ്പിന്റെ കാഷ് രജിസ്റ്ററിലും സന്നിധാനത്തെ നെയ് വില്പനയിലും ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കണക്കെടുപ്പിന് മികച്ച സോഫ്റ്റ്വേര്‍ അനിവാര്യമാണെന്ന് ഈ കേസുകളില്‍ കോടതി വിലയിരുത്തിയിരുന്നു.
ഈ ഹർജിയിലാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം, ഐടി പാര്‍ക്കുകള്‍ ഒരുക്കുന്ന കമ്പനിയെന്നാണ് കെഎസ്ഐടിഎല്ലിന്റെ പ്രൊഫൈലില്‍ കാണുന്നതെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
കെഎസ്ഐടിഎല്ലിന് സോഫ്റ്റ്വേറുമായി ബന്ധപ്പെട്ട സാങ്കേതികപരിജ്ഞാനം പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കെഎസ്ഐടിഎല്ലിനെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തു.
Kerala
കൊച്ചി: 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. കോട്ടയം കുന്നേല്‍പ്പീടികയില്‍ വിജീഷ് വധക്കേസിലെ പ്രതി പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണു വെറുതെ വിട്ടത്.
വിചാരണവേളയില്‍ അര്‍ഹമായ നിയമസഹായം ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാകില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി വെറുതെവിട്ടത്.
2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണു വിജീഷ് കുത്തേറ്റു മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണക്കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നെങ്കിലും വിചാരണവേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്നു കോടതി വിലയിരുത്തി.
തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകനെ ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദവും ശരിവച്ചു. പ്രതി 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചതിനാല്‍ പുനര്‍വിചാരണ നടത്തുന്നത് ന്യായമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണുണ്ടായതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ പരിഗണനയിലുളളത്.
ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.
ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
Kerala
പത്തനംതിട്ട: രാഹുലിൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ പത്തനംതിട്ട സൈബർ സെൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെന്നി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്നാണ് ഫെന്നിയുടെ ആവശ്യം.
രാഹുൽ കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പോലീസിന്റെ നടപടി തെറ്റാണെന്നും ഫെന്നി പറയുന്നു. രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
രാഹുലുമായി പരാതിക്കാരി ബന്ധം നിലനിർത്താൻ പിന്നീടും ആഗ്രഹിച്ചിരുന്നു. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു.
Kerala
കൊച്ചി: ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) അനുസരിച്ച് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിമർശനത്തിനെതിരെയാണ് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി രംഗത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ ടി.ബി. മിനിക്കെതിരെ പ്രിൻസിപ്പൽ സെഷഷൻസ് ജഡ്ജി ഹണി എം. വർഗീസ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു.
കേസിന്റെ വിചാരണ സമയത്ത് 10 ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണു പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം. കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചപ്പോൾ ടി.ബി. മിനിക്കു പകരം ജൂണിയർ അഭിഭാഷക എത്തിയ സാഹചര്യത്തിലായിരുന്നു വിമർശനം.
എന്നാൽ ഇതോടെ കോടതിയുടെ വിമർശനത്തിനെതിരെ ടി.ബി. മിനി രംഗത്തു വരികയായിരുന്നു. വിചാരണക്കോടതിയുടെ വിമർശനം വ്യക്തിപരമാണെന്നും കോടതി നടപടികൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും സ്ഥലത്തില്ലാത്തപ്പോൾ മാത്രമാണ് ഹാജരാകാതിരുന്നതെന്നും അവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖില തന്ത്രി പ്രചാരക് സഭാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിൽത്തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ഈ കേസിൽ ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. കടകംപള്ളി സുരേന്ദ്രനും ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എന്തുകൊണ്ടാണ് നിയമനടപടിക്ക് പുറത്തുനിൽക്കുന്നത്. സിപിഎം നേതാക്കളെ സംരക്ഷിക്കാൻ വലിയ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നു.
ശബരിമലയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണം എവിടെയെത്തി, ആരുടെ കൈവശമുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. മകരവിളക്ക് സമയത്ത് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ആചാരലംഘനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി അഖില തന്ത്രി പ്രചാരക് സഭാ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ്, നീലമന വിഷ്ണു നമ്പൂതിരി, രഘുനാഥ് എന്നിവർ പറഞ്ഞു.
Kerala
തൃശർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻ കുട്ടിക്ക് ദേവസ്വം ബെഞ്ചാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴയിട്ടത്.
ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ് നിർദേശങ്ങൾ ലംഘിച്ചോ എന്നതുപോലും നോക്കാതെ ഹർജി നൽകിയതിനാണ് കോടതി പിഴ ചുമത്തിയത്.
കലോത്സവത്തിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ഹർജിയിൽ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തേക്കിൻകാട് മൈതാനിയിൽ പാചകം പാടില്ല എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നുണ്ടെന്നും അതിനാൽ അന്വേഷണം പൂർണമായും സിബിഐക്ക് വിടണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻഡ് പി.എസ്. പ്രശാന്ത് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഖില തന്ത്രി പ്രചാരക് സഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിന് എതിരു നിന്നതിന് തന്ത്രിമാർക്കെതിരെ പ്രതികാരം ചെയ്യുകയാണ്. ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരേ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ പണിയെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതിചേര്‍ത്തതോടെ ബോര്‍ഡംഗം ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന് മുരാരി ബാബു, ജ്വല്ലറി വ്യാപാരി ഗോവര്ധനന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റ്റീസ് ബദറുദ്ദീന്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. പത്മകുമാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
52 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തതോടെ ശങ്കര്‍ദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇങ്ങനെയാണോ സഹകരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പോലീസ് ഓഫീസറാണ്. എന്ത് അസംബന്ധമാണു കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
കൊല്ലം സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ശങ്കർദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്. ഉണ്ണികൃഷ്ണന് പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചെന്നും കോടതി വിര്‍മശിച്ചു.വിശ്വാസികളുടെ താത്പര്യത്തിനായി ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടതു പത്മകുമാറിന്റെ കടമയാണെന്നും കോടതി പറഞ്ഞു.
ദേവസ്വം യോഗത്തിന്റെ കുറിപ്പില്‍ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകന് വാദിച്ചു. സ്വര്‍ണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധംതന്നെയാണെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവര്‍ ബുദ്ധിപൂര്‍വമാണ് കുറ്റം ചെയ്യുകയെന്ന് കോടതി പറഞ്ഞു.
വാദത്തിനിടെ, ഉണ്ണികൃഷ്ണന് പോറ്റി താത്കാലിക സ്പോൺസറായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചത്.
ഗോവര്ധന് അയ്യപ്പഭഗവാന്റെ കടുത്ത ആരാധകനാണെന്നും വര്‍ഷങ്ങളായി ക്ഷേത്രത്തിനു വിവിധ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എസ്ഐടി മുമ്പ് പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന് അദ്ദേഹം നല്കിയ ആകെ സംഭാവനകള്‍ 1.4 കോടി രൂപയിലധികമാണെന്നുമായിരുന്നു വാദം. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനത്തിന് ശിപാര്‍ശ നൽകണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അതില്‍ ഉത്തരവാദിത്വം ലംഘിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
ദേവസ്വം മാന്വലിന്റെ ലംഘനം സംബന്ധിച്ച ഏക ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമല്ലെന്നും പത്മകുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു വാദിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തെക്കുറിച്ച് കോടതി പറഞ്ഞത്.
Kerala
കൊച്ചി: സിന്‍ഡിക്കറ്റ് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയശേഷവും കേരള സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് വൈസ് ചാന്‍സലര്‍ കുറ്റാരോപണ മെമ്മോ നല്‍കിയതിനെതിരേ ഹൈക്കോടതി.
സര്‍വകലാശാല നിയമപ്രകാരം അധികാരമില്ലാതെയാണു വിസി കുറ്റാരോപണ മെമ്മോ നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് സ്റ്റേ ചെയ്തു. എന്ത് അടിയന്തര സാഹചര്യത്തിലാണ് ഇത്തരമൊരു മെമ്മോ നല്‍കിയതെന്നു വ്യക്തമാക്കാന്‍ വിസിക്ക് നിര്‍ദേശവും നല്കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കുറ്റാരോപണ മെമ്മോ നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അനില്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ രണ്ടിന് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി നവംബര്‍ ഒന്നിന് ഹൈക്കോടതി നിര്‍ദേശപ്രകാരം വിളിച്ചുകൂട്ടിയ സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കുകയും രജിസ്ട്രാര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാതെ നടപടിക്ക് ചാന്‍സലര്‍ക്കു തീരുമാനം വിടുകയാണ് വിസി ചെയ്തത്. ഇതിനുപിന്നാലെ ഡിസംബര്‍ 16ന് വിസി പുതിയ കുറ്റാരോപണ മെമ്മോ നല്കി. ഇതിനിടെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ തസ്തികയിലേക്കു തിരിച്ചയച്ച് സര്‍ക്കാര്‍ ഉത്തരവിടുകയും ഇതെത്തുടര്‍ന്ന് രജിസ്ട്രാര്‍ പദവി ഒഴിഞ്ഞ് കോളജ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുകയും ചെയ്തു.
പ്രിന്‍സിപ്പലായി ചുമതലയേറ്റശേഷവും തനിക്കെതിരേ വിസി പ്രതികാരനടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി യായിരുന്നു ഹര്‍ജി.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മിനുട്സിൽ പദ്മകുമാർ മനപൂർവം തിരുത്തലുകൾ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിളപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിൻരെ വാദം തെറ്റാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസ് വാദം.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ഗോവർധനും കേസിലെ മറ്റൊരു പ്രതിയായ പോറ്റിയും ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയതായാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ണായക നടപടി.
നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ചുള്ള ബെവ്കോയുടെ പത്രക്കുറിപ്പിനെതിരെ ഫയല്‍ ചെയ്ത ഹജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു ഹൈക്കോടതി. സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു മികച്ച പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുന്നതായി കാണിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേരള അബ്കാരി ആക്ട് 55 എച്ച് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 47 ന്റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും മദ്യത്തിന്റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സര്‍ക്കാര്‍ തന്നെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രോത്സാഹനം നല്‍കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി ഇത്തരത്തില്‍ പൊതുജനങ്ങളോട് മദ്യത്തിനു പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ മദ്യത്തിന്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് സംബന്ധിച്ച വിവിധ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം നടന്നതായും ഹര്ജിക്കാരന് പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം ഡിസിസി വൈസ്പ്രസിഡന്റ് ചിന്തു കുര്യന് ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.എസ്. മുരളീകൃഷ്ണന്, അന്‍സാര്‍ ബഷീര്‍, സൈലജ് രാമചന്ദ്രന്, ആര്. ജയചന്ദ്രന് എന്നിവര്‍ ഹാജരായി.
Kerala
കൊച്ചി: വിദേശത്തുനിന്നു മകളുടെ വിവാഹത്തിനായി എത്തിയയാളെ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
15 ദിവസത്തെ അവധിക്കെത്തിയതിനു പിന്നാലെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതിലൂടെ മാനസികപീഡനത്തിനിരയാകുകയും പൊതു മധ്യത്തില്‍ അവഹേളിക്കപ്പെടുകയും ചെയ്തുവെന്നു വിലയിരുത്തിയാണു തലശേരി തജ്നാസില്‍ വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്നു മക്കള്‍ക്കുമായി ഒരു ലക്ഷം രൂപ വീതവും നല്കാന് ജസ്റ്റീസ് പി.എം. മനോജ് ഉത്തരവിട്ടത്.
താജുദ്ദീനും ഭാര്യയും മൂന്ന് മക്കളുമാണു ഹര്‍ജി നല്‍കിയത്. എതിര്‍കക്ഷികളായ എസ്ഐ പി. ബിജു, എഎസ്ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണന് എന്നിവരില്‍നിന്ന് ഈ തുക നിയമപരമായി ഈടാക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
2018 ജൂണ്‍ 11ന് പുലര്‍ച്ചെ സഹോദരിയുടെ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച് ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞ് താജുദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഹര്‍ജിക്കാരനെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ച പോലീസ് സംഘം ആറ് ദിവസം മുമ്പ് ഒരു യുവതിയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചതില്‍ കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തര്‍ അധികൃതരും 23 ദിവസം ജയിലിലാക്കി. ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഭാര്യ നസ്രീന മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്‍ന്ന് ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തി.
പോലീസിനു പിഴവ് പറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് എസ്ഐ ബിജുവിനെയടക്കം സ്ഥലം മാറ്റി. ഇതിനിടെ യഥാര്‍ഥ പ്രതിയുടെ ഭാര്യ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് കേസിന്റെ വസ്തുത പുറത്തു വന്നു. തുടര്‍ന്നാണ് താജുദീനും കുടുംബവും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ടി. ആസഫലി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.